സന്യാസിനി എന്ന ഗാനം ഒരിക്കലെങ്കിലും മനസ്സിൽ മൂളാത്ത ഏതു മലയാളിയുണ്ട്? രാജഹംസത്തിലെ (1974) ആ പാട്ടിന്റെ പിറവിക്ക് പിന്നിൽ വയലാർ-ദേവരാജൻ യേശുദാസ് സഖ്യത്തിന്റെ ഇന്ദ്രജാല സ്പർശം മാത്രമല്ല, ഹരിഹരൻ എന്ന സംവിധായകന്റെ പ്രതിഭാവിലാസം കൂടിയുണ്ടെന്ന് അറിയുക. ഇന്നും ആ ഗാനം കേൾക്കുമ്പോൾ അറിയാതെ നെഞ്ചിൽ ഒരു ഗദ്ഗദം വന്നു തടയും. എന്റെ മാത്രം അനുഭവമായിരിക്കില്ല ഇത്. മലയാളികളുടെ എത്രയോ തലമുറകൾ ഹൃദയത്തോട് ചേർത്തുവെക്കുന്ന പാട്ടാണത്. ഹരിഹരന്റെ വാക്കുകൾ. രാജഹംസം ആദ്യമായി തിയറ്ററിൽ ചെന്ന് കണ്ട ദിവസം തന്നെ ആ ഗാനത്തോടുള്ള ജനത്തിന്റെ വൈകാരിക ബന്ധം ബോധ്യമായിരുന്നു ഹരിഹരന്. സ്ക്രീനിൽ നസീർ പാടി അഭിനയിക്കുമ്പോൾ എനിക്ക് ചുറ്റുമിരുന്ന പ്രേക്ഷകർ, പ്രത്യേകിച്ച് സ്ത്രീകൾ, കണ്ണീരൊപ്പുകയായിരുന്നു. അത്തരമൊരു അനുഭവം നടാടെ ആയിരുന്നു എനിക്ക്. സന്യാസിനിയെ ലോകമെങ്ങുമുള്ള മലയാളികളായ നിരാശാകാമുകരുടെ ഹൃദയഗീതമാക്കി മാറ്റിയ ഘടകം എന്തായിരിക്കാം? പ്രധാനമായും വയലാറിന്റെ കാവ്യഭംഗിയാർന്ന വരികൾ തന്നെ. ആ വരികളിലെ വിഷാദത്തെ ഈണം കൊണ്ട് ഒന്നു മൃദുവായി തൊട്ടിട്ടേയുള്ളൂ ദേവരാജൻ. എത്ര മാന്ത്രികമായിരുന്നു ആ സ്പർശം! പക്ഷേ, നിങ്ങൾ ഇപ്പോൾ കേൾക്കുന്ന വരികൾ അല്ല ആ പാട്ടിനു വേണ്ടി വയലാർ ആദ്യമെഴുതിയത്, ഹരിഹരൻ പറയുന്നു. എന്തിനായ് വന്നു നീ എന്നോ മറ്റോ ആയിരുന്നു തുടക്കം. വരികൾക്ക് കാവ്യഭംഗി കുറവല്ലായിരുന്നെങ്കിലും കഥാസന്ദർഭത്തിന്റെ ഭാവതീവ്രത പൂർണമായി ഉൾക്കൊള്ളാത്ത പോലെ. ഞാൻ ഉദ്ദേശിച്ച മാതിരി ആയില്ലല്ലോ എന്ന് മനസ്സു പറഞ്ഞു. വയലാറിനോട് വലിയ ആരാധനയാണ് അന്നും ഇന്നും. അതുകൊണ്ട് തന്നെ നേരിട്ട് പറയാൻ ഒരു സങ്കോചം. രണ്ടു മൂന്നു സിനിമ ചെയ്ത പരിചയമല്ലേ എനിക്കുള്ളൂ. പാട്ട് മാറ്റിയെഴുതാൻ പറഞ്ഞാൽ അത് അധികപ്രസംഗമായാലോ? മടിച്ചു മടിച്ചാണെങ്കിലും തന്റെ ആവശ്യം വിനയപൂർവ്വം വയലാറിന് മുന്നിൽ അവതരിപ്പിക്കുക തന്നെ ചെയ്തു ഹരിഹരൻ. ആ അധികപ്രസംഗം കവി ആസ്വദിച്ചിരിക്കണം. മറുത്തൊന്നും പറഞ്ഞില്ല അദ്ദേഹം. അനന്തരം സംഗീതമുണ്ടായി വാങ്ങിക്കാം അന്ന് ചെന്നൈയിൽ ആർ കെ ലോഡ്ജിലാണ് ഹരിഹരൻ താമസം. സുഹൃത്തും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണനും ഉണ്ട് ഒപ്പം. ഒരു ദിവസം രാത്രി ഒന്നരയ്ക്ക് ഒരു ഫോൺ. അസമയത്തുള്ള വിളി ആയതുകൊണ്ടാണ് ചെറിയൊരു ആശങ്കയോടെയാണ് ചെന്ന് ഫോണെടുത്തത്. അപ്പുറത്ത് വയലാറിന്റെ ശബ്ദം. മുഖവുരയൊന്നും കൂടാതെ പാട്ടിന്റെ പുതിയ പല്ലവി വായിച്ചുകേൾപ്പിക്കുകയാണ് അദ്ദേഹം: സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു, ആരും തുറക്കാത്ത ഗോപുരവാതിലിൽ അന്യനെ പോലെ ഞാൻ നിന്നു.. ഒരു നിമിഷത്തെ മൌനത്തിനു ശേഷം അമർത്തിയൊന്നു മൂളി കവിയുടെ ചോദ്യം: മതിയോ? ഒന്നും പറയാനാകാതെ നിന്നു ഞാൻ. അടുത്ത വരികളും വായിച്ചു കേൾപ്പിക്കുകയാണ് അദ്ദേഹം..രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാൻ എന്ന ഭാഗമെത്തിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി. ഞാൻ ഉദ്ദേശിച്ച ഭാവം എത്ര വികാരതീവ്രമായാണ് വയലാർ വരികളിൽ ആവിഷ്കരിച്ചിരിക്കുന്നത്. കാലത്തിന് അപ്പുറത്തേക്ക് വളരാൻ പോകുന്ന ഗാനമാണ് അതെന്നു ആ നിമിഷം എന്റെ മനസ്സ് പറഞ്ഞു.. വരികൾ തയ്യാർ. ഇനി എല്ലാം സംഗീത സംവിധായകന്റെ കൈകളിലാണ്. പിറ്റേന്ന് തന്നെ ദേവരാജൻ മാസ്റ്റർ പാട്ട് കമ്പോസ് ചെയ്തു. പക്ഷെ ഒരു പ്രശ്നം. ചിട്ടപ്പെടുത്തിയ പാട്ട് ആരെയും കേൾപ്പിക്കുന്ന പതിവില്ല അദ്ദേഹത്തിന് സംവിധായകനെ പോലും. ഹരിഹരനാണെങ്കിൽ ട്യൂൺ കേൾക്കാൻ വല്ലാത്ത ആകാംക്ഷ. നിർമാതാവായ ഹരിപോത്തനോട് സൂചിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു: അയ്യോ; അതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട. ട്യൂൺ നേരത്തെ കേൾപ്പിക്കുന്ന പതിവേയില്ല മാഷിന്. റെക്കോർഡ് ചെയ്ത ശേഷം കേട്ടാൽ മതി എന്നാണു അദ്ദേഹത്തിന്റെ പോളിസി. വേണ്ടാത്ത കാര്യം ചോദിച്ച് ചീത്ത കേൾക്കാൻ ഞാനില്ല. ചെറുപ്പമാണ് ഹരിഹരൻ. അതുകൊണ്ട് തന്നെ ചങ്കൂറ്റത്തിന് കുറവുമില്ല. എന്തായാലും സിനിമ എന്റെതാനല്ലോ. ഗാനത്തിന്റെ മൂഡും ടെമ്പോയും ഒക്കെ അറിഞ്ഞ ശേഷം വേണം ചിത്രീകരണം പ്ലാൻ ചെയ്യാൻ. അതാണ് ആദ്യം മുതലേ എന്റെ രീതി. രണ്ടും കൽപ്പിച്ചു നേരിട്ട് മാഷെ ചെന്ന് കണ്ടു കാര്യം പറയാൻ തീരുമാനിക്കുന്നു ഹരിഹരൻ. ആവശ്യം ഉണർത്തിച്ചപ്പോൾ അമ്പരപ്പും കൗതുകവും അതിലേറെ ഗൗരവവും ഇടകലർന്ന മുഖഭാവത്തോടെ സംവിധായകനെ ആപാദചൂഡം നോക്കി മാഷ്. എന്നിട്ടൊരു ചോദ്യം: ട്യൂൺ കേട്ടിട്ട് താൻ എന്തോ ചെയ്യും? ഉത്തരമില്ലായിരുന്നു ഹരിഹരന്. നിമിഷങ്ങളോളം എന്തോ ചിന്തിച്ചിരുന്ന ശേഷം മാഷ് പറഞ്ഞു: ശരി, വാ. അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി, ടേപ്പ് റെക്കോർഡറിൽ റെക്കോർഡ് ചെയ്തു വെച്ചിരുന്ന ഈണങ്ങൾ ഒന്നൊന്നായി ഹരിഹരനെ കേൾപ്പിച്ചു അദ്ദേഹം. മാഷിന്റെ ശബ്ദത്തിലാണ് പാട്ടുകൾ. അൽപം പതിഞ്ഞതെങ്കിലും വികാരദീപ്തമായ ആ ശബ്ദത്തിൽ സന്യാസിനി ഒഴുകിവന്നപ്പോൾ ഞാൻ സ്വയം മറന്നു. ഇത്രയും ഭാവാർദ്രമായി ആ ഗാനം പുനരാവിഷ്കരിക്കാൻ ഏതെങ്കിലും പാട്ടുകാരന് കഴിയുമോ എന്നായിരുന്നു എന്റെ ചിന്ത. Buy Books:രവി മേനോൻ രചിച്ച പുസ്തകങ്ങൾ വാങ്ങാം പാട്ടുകൾ മുഴുവൻ കേൾപ്പിച്ച ശേഷം ദേവരാജൻ പറഞ്ഞു: ഒരു സിനിമക്ക് പാട്ടുണ്ടാക്കാൻ ആരെങ്കിലും വന്നു പറഞ്ഞാൽ എടുത്തുചാടി പുറപ്പെടുന്നവനല്ല ഞാൻ. ആദ്യം തിരക്കഥ മുഴുവൻ വായിക്കും. ഗാന സന്ദർഭങ്ങൾ പരിശോധിക്കും. അവിടെ പാട്ടുകൾക്ക് പ്രസക്തിയുണ്ടോ എന്ന് നോക്കും. എല്ലാം ഒത്തുവന്നാലേ കമ്പോസ് ചെയ്യാൻ ഇരിക്കൂ. അതുകൊണ്ട് താൻ വിഷമിക്കേണ്ട കാര്യമേയില്ല; പാട്ടുകൾ നന്നാവും. സമാധാനമായി പൊയ്ക്കോ. ഏതു തരം സംഗീതത്തെയും ചൊൽപ്പടിക്ക് നിർത്താൻ കഴിവുള്ള മഹാനായ ഒരു കലാകാരന്റെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ ആയിരുന്നു അവ. പിന്നീട് കുറെയേറെ ചിത്രങ്ങളിൽ ദേവരാജൻ ഹരിഹരനുമായി സഹകരിച്ചു. ഒരിക്കലും ട്യൂൺ കേൾക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും മാഷ് ഇങ്ങോട്ട് വിളിക്കും; ഈണങ്ങൾ കേൾപ്പിച്ചു തരും. ഹരിഹരൻ ചിത്രങ്ങളിലെ ദേവരാജ ഗീതികൾ കേട്ടാലറിയാം, ആ കൂട്ടുകെട്ടിന്റെ രസതന്ത്രം: പാതിരാത്തണുപ്പ് വീണു, പനിനീർമഴ, ദന്തഗോപുരം (ഭൂമിദേവി പുഷ്പിണിയായി), സൗരയൂഥ പഥത്തിൽ, കോടനാടൻ മലയിലെ (വെള്ളം), രാജസൂയം കഴിഞ്ഞു (അമ്മിണി അമ്മാവൻ), കണ്ണീർ പൂവേ കമലപ്പൂവേ (ശ്രീമാൻ ശ്രീമതി)... വിജയാ ഗാർഡൻസിൽ വെച്ചാണ് സന്യാസിനി ഷൂട്ട് ചെയ്തതെന്നോർക്കുന്നു ഹരിഹരൻ. യു രാജഗോപാൽ ആയിരുന്നു ഛായാഗ്രാഹകൻ. രാജഗോപാലിനെ കൂടാതെ മൂന്ന് പേർ കൂടി ഉണ്ടായിരുന്നു രാജഹംസത്തിൽ ക്യാമറമാന്മാരായി ബാലു മഹേന്ദ്ര, മെല്ലി ഇറാനി, രാജാറാം. കെ ടി മുഹമ്മദ് കഥയും തിരക്കഥയും എഴുതിയ ആ ചിത്രം സൂപ്പർ ഹിറ്റായി. ഒപ്പം പാട്ടുകളും ചെമ്പകം പൂക്കുന്ന താഴ്വരയിൽ (മാധുരി), പച്ചിലയും കത്രികയും (ജയചന്ദ്രൻ), പ്രിയേ നിൻ ഹൃദയമൊരു പിയാനോ (യേശുദാസ്), കേശഭാരം (മനോഹരൻ) എന്നിവ ഓർക്കുക. ഇവിടെ മറ്റൊരു കൗതുകം കൂടി. ഗ്രാമഫോൺ റെക്കോർഡിന്റെയോ റേഡിയോയുടെയോ പിന്തുണയില്ലാതെ തന്നെ ജനഹൃദയങ്ങൾ കീഴടക്കിയവയായിരുന്നു രാജഹംസത്തിലെ ഗാനങ്ങൾ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? രാജഹംസത്തിൽ കേശഭാരം എന്ന ഗാനം പാടിയ മനോഹരൻ ആ കഥ ഓർത്തെടുക്കുന്നതിങ്ങനെ: കൊളംബിയ ആണ് അന്നത്തെ പ്രമുഖ റെക്കോർഡിംഗ് കമ്പനി. രാജഹംസത്തിന്റെ നിർമാതാക്കളായ സുപ്രിയയുടെ കരാറും അവരുമായി തന്നെ. പക്ഷെ കൊളംബിയക്ക് ഒരു കുഴപ്പമുണ്ട്. അലസന്മാരാണ്. റെക്കോർഡ് പുറത്തിറക്കാൻ ചിലപ്പോൾ മൂന്നും നാലും മാസം എടുക്കും. ആയിടക്കാണ് പോളിഡോർ എന്നൊരു പുതിയ കമ്പനിയുടെ വരവ്. പിൽക്കാലത്ത് തെന്നിന്ത്യയിലെ പ്രമുഖ സിനിമാനടനായി മാറിയ ത്യാഗരാജൻ ആണ് തുടക്കത്തിൽ പോളിഡോറിന്റെ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നത്. ഒരു മാസത്തിനുള്ളിൽ രാജഹംസത്തിന്റെ റെക്കോർഡ് ഇറക്കിത്തരാം എന്ന് ത്യാഗരാജൻ വാക്ക് നൽകിയപ്പോൾ ദേവരാജൻ മാസ്റ്റർ സമ്മതിച്ചു. സുപ്രിയക്ക് കൊളംബിയയുമായി കരാറുള്ള കാര്യം പാവം മാസ്റ്റർ അറിഞ്ഞിരുന്നില്ല. അത് വലിയ പ്രശ്നമായി. കേസായി. കോടതി നടപടികൾ നീണ്ടു നീണ്ടു പോയതോടെ പടത്തിന്റെ റെക്കോർഡ് പുറത്തിറക്കാൻ പറ്റാത്ത സ്ഥിതി വന്നു. ഇന്നത്തെ പോലെ ടി വിയും ഇന്റർനെറ്റും ഒന്നും സ്വപ്നങ്ങളിൽ പോലും ഇല്ലാത്ത കാലം. പാട്ടുകൾ റേഡിയോയിൽ വന്നാലേ ശ്രദ്ധിക്കപ്പെടൂ. റെക്കോർഡ് ഇല്ലാതെ ആകാശവാണി എങ്ങനെ പാട്ടുകൾ പ്രക്ഷേപണം ചെയ്യും? മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്നായി മാറിയ സന്യാസിനി പോലും റേഡിയോയിൽ കേട്ടിരുന്നില്ല അക്കാലത്ത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ശ്രോതാക്കളുടെ ആവശ്യം ശക്തമായപ്പോൾ യേശുദാസിന്റെ ഏതോ ഗാനമേളാ കാസറ്റിൽ നിന്ന് പകർത്തിയെടുത്ത സന്യാസിനി ജനത്തെ കേൾപ്പിക്കേണ്ടി വന്നു ആകാശവാണിക്ക്. ഏറെ കാലം കഴിഞ്ഞാണ് സിനിമയുടെ ഒറിജിനൽ സൗണ്ട് ട്രാക്ക് തന്നെ റേഡിയോയിലും ഇന്റർനെറ്റിലും കേട്ട് തുടങ്ങിയത്. നടനോ ഗായകനോ ആകാനായിരുന്നു കുട്ടിക്കാലത്ത് ഹരിഹരന്റെ മോഹം. തുടങ്ങിയത് പാട്ടുകാരനയിട്ടാണ്. സ്കൂളിലെയും പ്രാദേശിക കലാ സംഘടനകളുടെയും ഒക്കെ വേദികളിൽ മുഹമ്മദ് റഫിയുടെ പാട്ടുകൾ സ്ഥിരമായി പാടിയിരുന്നു അന്ന്. പിന്നെ ഒരു ഘട്ടത്തിൽ നടനുമായി. പല പല നാടകങ്ങളിൽ അഭിനയിച്ചു. വീട്ടുകാരും കൂട്ടുകാരുമെല്ലാം കരുതിയത് ഞാൻ അഭിനയത്തിലോ സംഗീതത്തിലോ ചെന്നു പെടും എന്നായിരുന്നു. അടുത്തിടെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് ബുക്ക് എടുത്തു മറിച്ചുനോക്കിയപ്പോൾ രസം തോന്നി. റഫിയെ പോലൊരു മഹാഗായകനും രാജ്കപൂറിനെ പോലൊരു മഹാനടനും ഒക്കെയായി വളരാനാണ് എല്ലാവരുടെയും ആശംസ. പക്ഷെ ഹരിഹരൻ രണ്ടുമായില്ല (ഇടയ്ക്കൊരിക്കൽ സുഹൃത്തായ ഐ വി ശശിയുടെ നിർബന്ധം മൂലം ഈ മനോഹര തീരം എന്ന ചിത്രത്തിൽ കടമിഴിയിതളാൽ കളിയമ്പെയ്യും എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടെങ്കിലും); പകരം അറിയപ്പെടുന്ന സംവിധായകനായി; മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ചു. പ്രേംനസീറും മമ്മുട്ടിയും മോഹൻലാലും ഉൾപ്പെടെ പ്രഗല്ഭരായ നടന്മാരെ സ്വന്തം സിനിമകളിൽ അഭിനയിപ്പിച്ചു; യേശുദാസിനെയും ജയചന്ദ്രനെയും ജാനകിയെയും പോലുള്ള എത്രയോ പ്രതിഭാധനരായ ഗായകരുടെ ശബ്ദമാധുരി ആ ചിത്രങ്ങളിൽ ഉപയോഗിക്കുകയും ചെയ്തു. അതായിരിക്കാം എന്റെ നിയോഗം,-ഹരിഹരൻ ചിരിക്കുന്നു. എം കൃഷ്ണൻ നായർ, എ ബി രാജ്, എംഎസ് മണി തുടങ്ങിയവരുടെ സംവിധാന സഹായിയായിരിക്കുമ്പോഴേ നിരവധി ഗാനചിത്രീകരണങ്ങളിൽ പങ്കാളിയിട്ടുണ്ട് ഹരിഹരൻ. ആദ്യം ഷൂട്ടിംഗിൽ സഹകരിച്ച ഗാനരംഗം കളക്ടർ മാലതിയിലെ നീലക്കൂവളപ്പൂവുകളോ ആണെന്നാണ് ഓർമ്മ. നസീറിന്റെ സൗന്ദര്യം അമ്പരന്നു നോക്കിനിന്നിട്ടുണ്ട് അന്ന്. വയലാർ-ബാബുരാജ് സഖ്യത്തിന്റെ മനോഹരഗാനം. ബാബുരാജിനെ കോഴിക്കോട്ടു വച്ചേ അറിയാം. അദ്ദേഹത്തിന്റെ പാട്ടുകളോട് വലിയ ഭ്രമമായിരുന്നു. ഹാർമോണിയം വായിച്ചു ബാബു കമ്പോസ് ചെയ്യുന്നത് കാണാൻ വേണ്ടി മാത്രം അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നിരിക്കാറുണ്ടായിരുന്നു. അന്നേ മനസ്സിൽ ഉറച്ചതാണ്, എന്നെങ്കിലും സ്വതന്ത്രമായി ഒരു സിനിമ ചെയ്യുകയാണെങ്കിൽ അതിന്റെ സംഗീതം ബാബുരാജിനെ ഏൽപ്പിക്കണമെന്ന്. ലേഡീസ് ഹോസ്റ്റലിൽ സംഗീത സംവിധായകനായി ബാബുരാജ് വരുന്നത് അങ്ങനെയാണ്. എ വി എം തിയറ്ററിൽ നടന്ന പൂജ എങ്ങനെ മറക്കും? എന്റെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണ്. ശ്രീകുമാരൻ തമ്പി എഴുതി ബാബുരാജ് ഈണമിട്ട ആദ്യത്തെ പാട്ടിന്റെ റെക്കോർഡിംഗ് നടക്കുന്നു: ചിത്രവർണ കൊടികളുയർത്തി ചിത്രശലഭം വന്നല്ലോ, ചിത്തിരപ്പൊൻമലരേ എന്റെ ശുക്രദശയും ഉദിച്ചല്ലോ... എൽ ആർ ഈശ്വരി പാടിയ ആ പാട്ട് ഇന്ന് കേൾക്കുമ്പോൾ എനിക്ക് തോന്നും തമ്പിയുടെ വരികൾ എത്ര പ്രവചനാത്മകമായിരുന്നു എന്ന് ആ പടത്തോടെ സത്യത്തിൽ എന്റെയും ശുക്രദശ ഉദിക്കുകയായിരുന്നു; പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. എല്ലാം ഈശ്വര കൃപ.ഒരു നിമിഷം കണ്ണുകളടച്ച് കൈകൂപ്പുന്നു ഹരിഹരൻ. (മാതൃഭൂമി ബുക്സ്പ്രസിദ്ധീകരിച്ച അനന്തരം സംഗീതമുണ്ടായി എന്ന പുസ്തകത്തിൽ നിന്ന്)
from movies and music rss http://ift.tt/2wIGyjF
via
IFTTT
No comments:
Post a Comment