പറഞ്ഞുവരുന്നത്, കാഞ്ഞിരമറ്റത്തുകാരിയായ മാജി ഡോക്ടറെങ്ങനെ മലപ്പുറം കൊണ്ടോട്ടിയിലെ കുഞ്ഞഹമ്മദ് ഡോക്ടറിന്റെ സഖിയായി എന്നതിനെക്കുറിച്ചല്ല. ഡോ. ആഷിക് കെ. നവലും മെഡിക്കൽ വിദ്യാർഥി കാജൽ കെ. നവലും അടങ്ങുന്ന ഡോക്ടർ കുടുംബത്തിന്റെ വർത്തമാനങ്ങളുമല്ല. പത്തു മുപ്പത് കൊല്ലങ്ങൾക്കുമുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ സംവിധായകൻ ജോൺ എബ്രഹാം അവിടത്തെ വിദ്യാർഥികളുമായി ചങ്ങാത്തത്തിലായതും, വിദ്യാർഥിനികളിൽ ഒരാളായ മാജി ജോണിന്റെ അമ്മ അറിയാൻ എന്ന വിഖ്യാതസിനിമയിൽ നായികയായതിനെക്കുറിച്ചുമാണ്. കാരണം, അമ്പതിനായിരത്തിൽപ്പരം കുഞ്ഞുങ്ങളെ ഇരുകൈയും നീട്ടി ഭൂമിയിലേക്ക് വരവേറ്റ മലപ്പുറത്തിന്റെ പ്രിയ മാജി ഡോക്ടർ ഒരു സിനിമയിൽ നായികയായിരുന്നെന്ന് അറിയാവുന്നവർ വിരളമാണെന്നതുതന്നെ. മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. 25-ാം ബാച്ചിൽ മെഡിക്കൽ വിദ്യാർഥികളായിരുന്നു കുഞ്ഞഹമ്മദും മാജിയും. പഠനത്തിനൊപ്പം അല്പം സിനിമാപ്രേമവും വായനയുമൊക്കെ കുഞ്ഞഹമ്മദിനുണ്ടായിരുന്നു. പൊതുവേ നിശ്ശബ്ദയായിരുന്ന മാജി നല്ലൊരു പാട്ടുകാരി കൂടിയായിരുന്നു. സംസ്ഥാനതല മത്സരത്തിലെ വിജയി. ഒരൊറ്റ മൃതശരീരം കീറിമുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട തങ്ങളങ്ങനെ ആദ്യം ബോഡി മേറ്റ്സും പിന്നീട് വാർഡിൽ ഏതാനും ബെഡ്ഡുകളുടെ ചുമതലക്കാരായ ബെഡ് മേറ്റ്സുമായി എന്ന് മാജി ഡോക്ടർ അക്കാലത്തെ ഓർക്കുന്നു. അക്കാലത്താണ് കുഞ്ഞഹമ്മദിന്റെ സഹപാഠികളിൽ ചിലർ കോഴിക്കോട്ടെ ഒഡേസ മൂവീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. അങ്ങനെ മാജിയും കുഞ്ഞഹമ്മദും ചുമതലവഹിച്ചിരുന്ന വാർഡിൽ ഒരിക്കൽ ചികിത്സയ്ക്കായി എത്തുന്നു സാക്ഷാൽ ജോൺ എബ്രഹാം. അസുഖം, അമിത മദ്യപാനം മൂലമുള്ള കരൾ വീക്കം. അറിയപ്പെടുന്ന സംവിധായകനെ കണ്ട ആവേശത്തിൽ മാജി തന്റെ കൈവശമുണ്ടായിരുന്ന ഒരു ഫോട്ടോ കാണിച്ചുകൊടുത്തു. പ്രീ ഡിഗ്രി കാലത്ത് പാലായിൽ നടന്ന സംസ്ഥാനതല ലളിതഗാനമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മാജി, ജോണിൽനിന്നു സമ്മാനം സ്വീകരിക്കുന്ന ചിത്രം! മാജി നിധിപോലെ സൂക്ഷിച്ച ഈ ഓർമച്ചിത്രം ജോണിനും കൗതുകമുണ്ടാക്കി. ആശുപത്രി വാസത്തിനിടെ ഒഡേസ സംഘവുമായി നടത്തിയ വർത്തമാനങ്ങൾക്കിടയിലാണ് അമ്മ അറിയാൻ ഒരു ജനകീയ സിനിമയായി ഒഡേസ നിർമിക്കാൻ ആലോചനയായത്. ഒഡേസ അംഗങ്ങളും അണിയറ പ്രവർത്തകരും ബക്കറ്റ് പിരിവ് തുടങ്ങി. നായകനായി ജോയ് മാത്യുവിനെ നിശ്ചയിച്ചു. ആരു നായികയാവും? ജോൺ അപ്പോൾ കുഞ്ഞഹമ്മദിനോട് പറഞ്ഞു: നിങ്ങളുടെ കൂട്ടത്തിലുള്ള പെൺകുട്ടിക്ക് ഈ കഥാപാത്രത്തിന് യോജിക്കുന്ന ലുക്ക് ഉണ്ട്. അവരുടെ പ്രണയകഥയൊന്നും അറിയാതെയാണ് ജോണിന്റെ അഭിപ്രായ പ്രകടനം. കുഞ്ഞഹമ്മദ് മാജിയോട് കാര്യം പറഞ്ഞു: എനിക്ക് അഭിനയിക്കാനൊന്നും അറിയില്ല എന്നായിരുന്നു വുഡ് ബി നായികയുടെ മറുപടി. അതുതന്നെയാണ് വേണ്ടതെന്ന് സംവിധായകൻ. ഒടുവിൽ കാര്യം തീരുമാനമായി. ജോയ് മാത്യുവിന്റെ പുരുഷുവിന് മറുതലയ്ക്കൽ, ഗവേഷക വിദ്യാർഥിയായ പാർവതിയായി മാജി വേഷമിട്ടു. വയനാട്ടിലെ അമ്പലവയൽ, ചുണ്ടേൽ, കോഴിക്കോട്ട് ഫറോക്ക്, ബേപ്പൂർ, വടകര തുടങ്ങിയ ഇടങ്ങളിലായിരുന്നു ഷൂട്ടിങ്. സൗജന്യമായിട്ടായിരുന്നു മാജിയും ജോയ് മാത്യുവും അടക്കമുള്ളവർ അഭിനയിച്ചത്. ഷൂട്ടിങ്ങിനിടയിലെ ഒരു സംഭവം മാജി ഓർക്കുന്നു. ഒരിക്കൽ ജോൺ ആവശ്യപ്പെട്ടതുപ്രകാരം ഞാനൊരു പാട്ടുപാടി. അതിന്റെയൊരു സന്തോഷത്തിന് ജോൺ ഗിറ്റാറെടുത്തു. യൂ നോ മാജീ...ഐ കാൻ സിങ് വെൽ...അതിമനോഹരമായൊരു ഇംഗ്ലീഷ്് ഗാനം അതിലും മനോഹരമായി തന്നെ ജോൺ പാടി. സൂര്യന് കീഴെയുള്ള സർവതിനെയും കുറിച്ച് ആധികാരികമായി സംസാരിക്കാൻമാത്രം അറിവുള്ള വ്യക്തിയായിരുന്നു ജോൺ. ഒരു വേർസറ്റൈൽ ജീനിയസ്, ഡോ. കുഞ്ഞഹമ്മദ് ഓർക്കുന്നു. അമ്മ അറിയാൻ സിനിമ അന്താരാഷ്ട്ര തലത്തിൽവരെ അംഗീകാരങ്ങൾ നേടിയെങ്കിലും, കേരളത്തിൽ തിയേറ്ററുകൾക്കുപകരം, 16 എം.എം. സ്ക്രീനുകളിലാണ് പ്രദർശിപ്പിച്ചിരുന്നത്. ഈയൊരു സമയത്ത് തന്നെ കളർ ചിത്രങ്ങളും രംഗപ്രവേശം ചെയ്തിരുന്നു. അതുകൊണ്ട് ആ സിനിമയെക്കുറിച്ച് പൊതുജനം അറിഞ്ഞില്ല. മാജിയാണ് അതിലെ നായിക എന്ന കാര്യവും മെഡിക്കൽ കോളേജിലെ കൂട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ ഒതുങ്ങി. കൊണ്ടോട്ടിയിൽ മാജി ഡോക്ടർ ജോലി ചെയ്യുന്ന റിലീഫ് ആശുപത്രിക്ക് തൊട്ടടുത്തുള്ള തിയേറ്ററിൽ ഒരിക്കൽ അമ്മ അറിയാൻ പ്രദർശിപ്പിച്ചു. അതിലെ നായിക തങ്ങളുടെ ഡോക്ടറാണെന്ന കാര്യം കൊണ്ടോട്ടിക്കാർക്ക് തിരിഞ്ഞില്ല. ഇന്ന് മുഖ്യധാരാ സിനിമയിലെ സജീവസാന്നിധ്യമായ ജോയ് മാത്യുവിന്റെ ആദ്യ നായികയാണ് ഡോ. മാജിയെന്നും ആരും ഓർക്കാറില്ല. അങ്ങേയറ്റം കുലീനയായ അഭിനേത്രി എന്നാണ് അദ്ദേഹം ഡോ. മാജിയെ വിശേഷിപ്പിക്കുന്നത്. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ, ജോണിന്റെ സിനിമയാണെന്നതുകൊണ്ടുമാത്രം അഭിനയിക്കാൻ തയ്യാറായ കലാകാരി. പറഞ്ഞുകൊടുക്കുന്നത് വളരെ പെട്ടെന്ന് മനസ്സിലാക്കി അതേ പോലെ അഭിനയിച്ച മാജിയെ ജോയ്മാത്യു ഓർക്കുന്നു: ദേവീസങ്കല്പത്തെ കുറിച്ച് ഗവേഷണം നടത്തുന്ന വിദ്യാർഥിനിയുടെ റോൾ ആയിരുന്നു മാജിക്ക്. ബുദ്ധിയുള്ള പെൺകുട്ടിയെന്ന് തോന്നിപ്പിക്കുന്ന മുഖം വേണമെന്നായിരുന്നു ജോണിന്റെ ഡിമാൻഡ്. ഒരിക്കൽ സംവിധായകൻ അരവിന്ദൻ മാജിയെ തന്റെ സിനിമയിലേക്ക്് വിളിച്ചിരുന്നു. എന്നാൽ, വിവാഹവും പഠനത്തിരക്കുമൊക്കെയായി ആ ക്ഷണം നിരസിക്കേണ്ടിവന്നു. പിന്നീടൊരിക്കലും മാജി സിനിമയിൽ തലകാണിച്ചിട്ടില്ല. തീർത്തും യാഥാസ്ഥിതികവും എന്നാൽ വ്യത്യസ്തവുമായ സാഹചര്യങ്ങളിൽനിന്നുവന്ന കുഞ്ഞഹമ്മദും മാജിയും കുടുംബാംഗങ്ങളുടെ എതിർപ്പിനെ മറികടന്നാണ് വിവാഹിതരായത്. അന്നുമുതൽ ഇന്നോളം മാജി ഡോക്ടറുടെ ഓരോ ദിവസവും സംഭവ ബഹുലമായാണ് കടന്നുപോകുന്നതെന്ന് പറയാം. ദിനേന നിരവധി പ്രസവങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ, വന്ധ്യതാനിവാരണ ചികിത്സാരംഗത്തും വിദഗ്ധയാണ്. ഏറെക്കാലം കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതിമാർ, ഡോക്ടറോടുള്ള നന്ദിസൂചകമായി മക്കൾക്ക് മാജി അമൃത, മാജി ഫാത്തിമയെന്നൊക്കെ പേരിട്ടിട്ടുള്ള കാര്യം അവർ നിർവൃതിയോടെ ഓർക്കുന്നു. ഭർത്താവ് ഡോ. കുഞ്ഞഹമ്മദ് ഇപ്പോൾ പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിൽ ഫിസിയോളജിവിഭാഗം പ്രൊഫസറാണ്. മകൻ ഡോ. ആഷിഖിനും കലയുടെ സ്പർശമുണ്ട്. അറിയപ്പെടുന്ന നർത്തകനാണ് ആഷിഖ്, മകൾ കാജൽ മെഡിക്കൽ വിദ്യാർഥിനിയും. rehna.kc@gmail.com
from movies and music rss http://ift.tt/2vzCtcW
via
IFTTT
No comments:
Post a Comment