Friday, September 1, 2017

ദേവരാജന്‍ അന്ന് പറഞ്ഞു: വയലാറിന്റെ മദ്യപാനത്തെ കുറിച്ച് കേട്ട കഥകളൊക്കെ നുണകളായിരുന്നു

വയലാർ ദേവരാജ് ഒരാളാണെന്ന് വിശ്വസിക്കുന്നവർ ഇന്നുമുണ്ട്. ഇത്രമേൽ ഇഴചേർന്നൊരു കൂട്ടുകെട്ട് വേറെയില്ല മലയാളത്തിൽ. ശ്രുതിയും ലയവും പോലെ പരസ്പരം ഇഴചേർന്ന മനസ്സുകളായിരുന്നു വയലാർ-ദേവരാജന്മാരുടേതെന്ന് മകൻ ശരത് വയലാർ പറയുന്നു. വയലാറിൽ നിന്ന് വേറിട്ട് ദേവരാജനും ദേവരാജനിൽ നിന്ന് വേറിട്ട് വയലാറിനും ഒരു അസ്തിത്വമില്ലെന്നും പറയുന്നു ശരത്. അറുപത് വർഷം മുൻപാണ് പല കാര്യങ്ങളിലും വൈരുധ്യം വച്ചുപുലർത്തിയ ഇവർ കൂട്ടുചേർന്നത്. ചതുരംഗം എന്ന ചിത്രത്തിൽ. പിന്നീടുള്ളത് ചരിത്രം. ഈ ചരിത്രത്തിൽ നിന്ന് നമ്മൾ അറിയാത്ത ഒരുപാട് കഥകൾ മുങ്ങിയെടുക്കുകയാണ് രവി മേനോൻ. കടുത്ത മദ്യപാനിയായ വയലാറും തികഞ്ഞ മദ്യവിരോധിയായ ദേവരാജനും എങ്ങിനെ ഒത്തുപോയി എന്നതാണ് അതിൽ ഒന്ന്. മാതൃഭൂമി ഓണപ്പതിപ്പിൽ രവി മേനോൻ എഴുതുന്നു: മാതൃഭൂമി ഓണപ്പതിപ്പ് വാങ്ങിക്കാം കർശനമായ അച്ചടക്കത്തിനും അച്ചടക്കരാഹിത്യത്തിനും പേരുകേട്ട രണ്ടു മഹാപ്രതിഭകൾ. സ്വഭാവവിശേഷങ്ങളിലെ ഈ വൈരുധ്യം, പക്ഷേ അവരുടെ സൗഹൃദത്തെ തെല്ലും ബാധിച്ചില്ല എന്നതാണ് അത്ഭുതം. കടുത്ത മദ്യപാനിയാണ് വയലാർ. ഞാനാകട്ടെ അങ്ങേയറ്റം മദ്യവിരോധി. സൗഹൃദങ്ങളും ആൾക്കൂട്ടങ്ങളും വയലാറിന് ദൗർബല്യങ്ങളായിരുന്നു. എനിക്കാണെങ്കിൽ ആൾത്തിരക്കിൽ നിന്ന് അകന്നുനിന്നാണ് ശീലം. കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും ഇത്രയും വൈരുധ്യം പുലർത്തിയിട്ടും എങ്ങനെ വർഷങ്ങളോളം ഞങ്ങൾ പൊരുത്തപ്പെട്ടു ജീവിച്ചു എന്ന് അത്ഭുതത്തോടെ ചോദിച്ചിട്ടുണ്ട് പലരും. പരസ്പരം തിരിച്ചറിഞ്ഞതുകൊണ്ട് എന്നാണ് എന്റെ ഉത്തരം. മദ്യപാനിയായ വയലാർ ഒരിക്കലും എന്റെ സംഗീതത്തിൽ ഇടപെട്ടിട്ടില്ല. മദ്യപിച്ച് ലക്കുകെട്ട് ഒരിക്കലും എനിക്ക് വേണ്ടി പാട്ടെഴുതിയിട്ടില്ല അദ്ദേഹം. മറിച്ചുള്ള അനുഭവകഥനങ്ങളെല്ലാം നുണയാണ്. മദ്യത്തിന്റെ കെട്ടുപാടുകളിൽ നിന്ന് പുറത്തുവന്ന ശേഷമേ അദ്ദേഹം പാട്ടെഴുതാൻ ഇരിക്കൂ; പൂർണ ബോധത്തോടെ. അപ്പോഴേക്കും ആ മനുഷ്യൻ മറ്റൊരാളായി മാറിക്കഴിഞ്ഞിരിക്കും. ഗാനസൃഷ്ടിയുടെ നിമിഷങ്ങളിൽ എനിക്ക് ആവശ്യമായ ഏകാന്തത അദ്ദേഹം അനുവദിച്ചുതന്നിട്ടുമുണ്ട്. വയലാറിനെ കുറിച്ചുള്ള ദേവരാജന്റെ ഓർമ്മകൾ അവസാനിക്കുന്നില്ല. അനന്തമായി നീളുന്നു അവ. ആ ഓർമ്മകളുടെ സുഗന്ധം മുഴുവനുണ്ട് എന്റെ മുന്നിലിരിക്കുന്ന ഈ കുറിപ്പുകളിൽ. കാലപ്പഴക്കം കൊണ്ട് മുഷിഞ്ഞു തുടങ്ങിയ ആ കടലാസുതാളുകളിൽ സ്നേഹസുരഭിലവും സംഗീതമധുരവുമായ ഒരു കാലഘട്ടം ഘനീഭവിച്ചു നിൽക്കുന്നു. വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത ചരിത്രരേഖകൾ. മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപ് തൈക്കാട്ടെ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി അപ്രകാശിതമായ ആ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം സൂക്ഷ്മതയോടെ കയ്യിലേൽപ്പിക്കേ ദേവരാജൻ മാസ്റ്റർ പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ട്: വയലാറിനെയും എന്നെയും കുറിച്ചുള്ള പല ചോദ്യങ്ങൾക്കുമുള്ള മറുപടികൾ ഈ കുറിപ്പുകളിൽ ഉണ്ടാവും. പ്രസിദ്ധീകരിക്കണമെന്നോ വേണ്ടെന്നോ ഞാൻ പറയില്ല. വായിച്ച ശേഷം ഉപേക്ഷിക്കുന്നതിലും വിരോധമില്ല. പക്ഷേ വായിക്കാതിരിക്കരുത്. പല രാത്രികളിൽ ഉറങ്ങാതെ പകർത്തിവെച്ചതും പറഞ്ഞുകൊടുത്ത് എഴുതിച്ചതുമായ അനുഭവങ്ങളാണ്. തെല്ലു വിറയാർന്നതെങ്കിലും, വടിവൊത്ത കൈപ്പടയിലുള്ള ആ അക്ഷരങ്ങൾ നോക്കി വിസ്മയിച്ചുനിന്നു ഏറെനേരം. ഹൃദയരക്തത്തിൽ ചാലിച്ചെഴുതിയ അനുഭവങ്ങൾ. രവി മേനോന്റെ പുസ്തകങ്ങൾ വാങ്ങാം വയലാർ രാമവർമ്മ എന്ന കവിയെയും ഗാനരചയിതാവിനേയും മാത്രമല്ല നിഷ്കളങ്കനായ മനുഷ്യസ്നേഹിയെ കൂടി കണ്ടുമുട്ടുന്നു നാം മിഴിവാർന്ന ഈ സ്മൃതിചിത്രങ്ങളിൽ. ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനുമായുള്ള ഹൃദയബന്ധം അടുത്ത തലമുറയിലേക്കും വളരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച സ്നേഹനിധിയായ ഒരു അച്ഛന്റെ ചിത്രവുമുണ്ട് അക്കൂട്ടത്തിൽ. ദേവരാജൻ മാസ്റ്റർ എഴുതുന്നു: 1971 ൽ സ്വന്തം വീടുവെച്ചു ഞാൻ മദ്രാസിൽ കുടുംബവുമായി താമസം തുടങ്ങിയ കാലം. ഒരു ദിവസം മകൻ ശരത്ചന്ദ്രനേയും കൂട്ടി വയലാർ വീട്ടിൽ വന്നു. എന്നെയും ഭാര്യയേയും കുട്ടികളെയും മകന് പരിചയപ്പെടുത്തി, പോകാൻ നേരം എന്നെ അടുത്ത് വിളിച്ചു വയലാർ സ്വകാര്യമായി പറഞ്ഞു: ശരത്ചന്ദ്രനെ കൊണ്ട് അളിയന്റെ മകളെ കല്യാണം കഴിപ്പിക്കണമെന്നുണ്ട്. (അളിയാ എന്നാണ് അദ്ദേഹം എന്നെ വിളിക്കാറ്) മറുപടിയൊന്നും പറഞ്ഞില്ല ഞാൻ. മാത്രമല്ല നാളിതുവരെ ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിട്ടുമില്ല . ശരത്തിന്റെയും എന്റെ മകളുടെയും വിവാഹം കഴിഞ്ഞു അവർ നല്ല കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ഈ രഹസ്യം ഇപ്പോൾ തുറന്നുപറയുന്നത്. ഒരു പക്ഷേ വയലാർ ഉണ്ടായിരുന്നെങ്കിൽ അത്തരമൊരു വിവാഹബന്ധത്തിന് വീണ്ടും നിർബന്ധിക്കുമായിരുന്നോ അതോ അന്നുതന്നെ അദ്ദേഹം അത് മറന്നുകളഞ്ഞോ എന്നൊന്നും അറിഞ്ഞുകൂടാ. എങ്കിലും അങ്ങനെ പറയാൻ പ്രേരിപ്പിച്ച ആ നല്ല മനസ്സിനെ ഞാൻ നമിക്കുന്നു. ഒരു ഗാനരചയിതാവും സംഗീത സംവിധായകനും തമ്മിലുള്ള ബന്ധത്തിന് ഇത്രയും ആഴമുള്ള വൈകാരിക തലം കൈവരിക്കാനാകുമോ എന്ന് നമ്മെ വിസ്മയിപ്പിക്കുന്ന അപൂർവമായ അനുഭവം.

from movies and music rss http://ift.tt/2iLGXfo
via IFTTT

No comments:

Post a Comment