Saturday, January 29, 2022

'അച്ഛനിലെ എഴുത്തുകാരനെയാണ് എനിക്ക് ഏറെ ഇഷ്ടം'

പുതിയ തലമുറയിൽ ഏറെ വേറിട്ടുനിൽക്കുന്ന സംവിധായകനാണ് വിനീത് ശ്രീനിവാസൻ. സിനിമകളുടെ എണ്ണത്തെക്കാൾ ഗുണത്തിലും വ്യത്യസ്തതകളിലും ശ്രദ്ധിച്ച്, ഏറെ ജാഗ്രതയോടെ മുന്നോട്ടുനീങ്ങുന്ന കലാകാരൻ. അവകാശവാദങ്ങൾക്കപ്പുറം സ്വന്തം സൃഷ്ടിയെ വിനയപൂർവം പ്രേക്ഷകരുടെ മുന്നിലേക്കുെവക്കുന്ന സംവിധായകൻ. നടനും തിരക്കഥാകൃത്തും സംവിധായകനുമായ അച്ഛൻ ശ്രീനിവാസന്റെ പ്രതിഭയിൽനിന്ന് പകർന്നെടുത്ത കഴിവുകളെ തന്റേതായ രീതിയിൽ തിളക്കിയെടുത്ത വിനീതിന്റെ ഏറ്റവും പുതിയ സിനിമയായ ഹൃദയം കോവിഡ് കാലത്തും തിയേറ്ററുകളെ നിറയ്ക്കുമ്പോൾ നടത്തിയ ഈ സംഭാഷണത്തിൽ വിനീത് തന്റെ സർഗാത്മകലോകങ്ങളെക്കുറിച്ചാണ് വിശദമായി സംസാരിക്കുന്നത് ചെറുപ്പം മുതൽ വിനീത് എന്ന സിനിമക്കാരനെ രൂപപ്പെടുത്തുന്നതിൽ അച്ഛൻ ചെലുത്തിയ സ്വാധീനം എത്രമാത്രമുണ്ട്? അതേറെ വലുതാണ്. ഓരോ സിനിമയുടെയും ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അച്ഛനെ കുട്ടികളായ ഞങ്ങൾ കണ്ടിരുന്നത്. ആ സമയത്ത് വലിയ ആഘോഷമായിരിക്കും. കുമാരൻ മാഷ്, രാഘവേട്ടൻ, ദിവേട്ടൻ അങ്ങനെ അച്ഛന്റെ കുറെ കൂട്ടുകാരുണ്ട്. അവരെല്ലാം വീട്ടിൽവന്ന് വട്ടംകൂടി കഥ പറഞ്ഞിരിക്കും. ആ സമയത്ത് അച്ഛൻ ചെയ്യാൻപോകുന്ന സിനിമകളുടെ കഥ പറയും. അങ്ങനെ ചിന്താവിഷ്ടയായ ശ്യാമള, മറവത്തൂർ കനവ് എന്നീ സിനിമകളെല്ലാം രൂപപ്പെടുന്നതിനുമുമ്പേ അതിന്റെ ആശയങ്ങൾ അച്ഛൻ സുഹൃത്തുക്കളുമായി ചർച്ചചെയ്യുന്നത് ഞാൻ കേട്ടിരുന്നു. ഇത്തരത്തിലൊരു അന്തരീക്ഷം വീട്ടിൽ എപ്പോഴുമുണ്ടായിരുന്നു. അതുപോലെ മികച്ച വിദേശസിനിമകളുടെ കാസറ്റുകളുടെ വലിയൊരു ശേഖരം അച്ഛനുണ്ടായിരുന്നു. ഒരു മുറിയിൽ അച്ഛന്റെ വലിയ പുസ്തകശേഖരവുമുണ്ട്. അച്ഛനില്ലാത്ത സമയത്ത് ആ സിനിമകളൊക്കെ കാണുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്യും. ചെറുപ്പത്തിൽ അച്ഛനൊപ്പമിരുന്നുകൊണ്ടുതന്നെയാണോ അച്ഛന്റെ സിനിമകൾ കണ്ടത്? ഞാൻ പത്താംക്ലാസിൽ പഠിക്കുന്ന കാലംവരെ കൂത്തുപറമ്പിനടുത്ത പൂക്കോടാണ് ഞങ്ങൾ താമസിച്ചിരുന്നത്. അന്ന് ഷൂട്ടിന്റെ ഇടവേളകളിൽ മാത്രം വീട്ടിലെത്തുന്ന അച്ഛനെ അധികം നേരിൽക്കാണാറില്ലായിരുന്നു. അതുകൊണ്ടുതന്നെ അന്ന് ഒരുമിച്ചിരുന്ന് സിനിമകൾ കണ്ടതൊക്കെ കുറവാണ്. ഞാനും അമ്മയും അച്ഛമ്മയും മോഹനമ്മാവനും അച്ഛന്റെ അനിയനുമെല്ലാം നാട്ടിലുണ്ടാവും. അവർക്കൊപ്പമെല്ലാം പോയാണ് അന്ന് സിനിമകൾ കണ്ടിരുന്നത്. കാൽക്കൊല്ലപ്പരീക്ഷ കഴിഞ്ഞാൽ പത്തുദിവസത്തെ അവധിയുണ്ടാകും. അപ്പോൾ അച്ഛന് എവിടെയാണോ ഷൂട്ടിങ് അവിടെച്ചെന്ന് ഞങ്ങൾ താമസിക്കും. ആ ദിവസങ്ങളിൽ അച്ഛനൊപ്പം സിനിമ കാണാൻ പോയത് ഓർമയുണ്ട്. അന്ന് കണ്ട സിനിമകളിൽ ഏറെ സ്വാധീനിച്ചത് ഏതൊക്കെയായിരുന്നു? തിയേറ്ററിൽ കണ്ട സിനിമകളിൽ അന്ന് ഏറെ ഇഷ്ടപ്പെട്ടത് തേന്മാവിൻ കൊമ്പത്താണ്. എന്നാൽ, നമ്മൾ വളരുന്നതിനനുസരിച്ച് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടിവരുന്ന സിനിമ സന്ദേശമാണ്. രാഷ്ട്രീയപ്രസക്തിയുള്ള സിനിമ എന്നതിനെക്കാൾ കൂടുതൽ സറ്റയറിക്കലായി കാര്യങ്ങൾ അവതരിപ്പിച്ച അവതരണശൈലിയാണ് എന്നെ ഏറെ ആകർഷിച്ചത്. സന്ദേശം പോലൊരു രാഷ്ട്രീയഹാസ്യ സിനിമ അതിനുശേഷം മലയാളത്തിൽ സംഭവിച്ചിട്ടില്ല. ഇന്ന് കാണുമ്പോഴും സന്ദേശം കാലികപ്രസക്തിയുള്ളൊരു സിനിമയായി മാറുന്നു. സിനിമക്കാരൻ എന്ന നിലയിൽ അച്ഛന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റി? എഴുത്തിൽ അച്ഛൻ കൊണ്ടുവന്ന പുതുമ തന്നെയാണ് ഏറെ ഇഷ്ടപ്പെട്ടത്. സർക്കാറ്റിസ്റ്റിക് ആയ രീതിയിൽ വളരെ ആഴത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് അച്ഛനുണ്ട്. എനിക്കിഷ്ടപ്പെട്ടിട്ടുള്ള അച്ഛന്റെ തിരക്കഥകളിലെല്ലാം പുതുമയുള്ള ഒരു ജീവിതമുണ്ട്. നമുക്കുചുറ്റും ജീവിക്കുന്ന പല മനുഷ്യരെയും ആ സിനിമകളിൽ കാണാനാകും. ഒപ്പം അച്ഛന്റെ സെൻസ് ഓഫ് ഹ്യൂമറും കാഴ്ചപ്പാടുകളുമെല്ലാം അതിലുണ്ടാവും. അതുകൊണ്ട് അച്ഛനിലെ എഴുത്തുകാരനെയാണ് എനിക്ക് ഏറെ ഇഷ്ടം. വിനീത് അച്ഛനിൽനിന്ന് കോപ്പിചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ്? പുകവലി പോലുള്ള ശീലങ്ങളിൽപ്പെട്ട് അച്ഛൻ ആരോഗ്യകരമായി ബുദ്ധിമുട്ടുന്നത് ചെറുപ്പം മുതലേ ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് അത്തരം ശീലങ്ങളിലേക്ക് പോവരുത് എന്ന് ഞാൻ അന്നേ മനസ്സിലുറപ്പിച്ചിരുന്നു. അതിലേക്ക് അച്ഛനും പോവരുത് എന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട്. അച്ഛനും മകനും തമ്മിൽ വീട്ടിൽ കൗണ്ടറുകൾ അടിക്കാറുണ്ടോ? അച്ഛൻ നല്ല മൂഡിലാണെങ്കിൽ ഭയങ്കര രസമാണ്. ഞാൻ വീട്ടിൽപ്പോയിക്കഴിഞ്ഞാൽ അമ്മയുമായുള്ള കൗണ്ടറുകളാണ് കൂടുതലും. അമ്മ ആരോഗ്യകാര്യത്തെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. അപ്പോൾ അച്ഛൻ അമ്മയെ പൊക്കി സംസാരിക്കും. ഇവളെന്തൊരു ആളാണ്, നീ നോക്കിയേ ഇവളില്ലെങ്കിൽ ഞാൻ എത്ര കഷ്ടപ്പെട്ടേനേ എന്നൊക്കെ പറഞ്ഞ് അച്ഛൻ അമ്മയെ പൊക്കും. അമ്മ അപ്പോൾ രസകരമായ രീതിയിൽത്തന്നെ അതിന് മറുപടി കൊടുക്കും. അവർ തമ്മിലുള്ള സംഭാഷണം കേട്ടിരിക്കാൻ നല്ല രസമാണ്. ശ്രീനിവാസനും കുടുംബവും. ഒരു പഴയകാല ചിത്രം |ഫോട്ടോ: മാതൃഭൂമി ആർക്കേവ്സ് സിനിമ ചെയ്യണം എന്ന ആഗ്രഹം വിനീത് പ്രകടിപ്പിച്ചപ്പോൾ അച്ഛന്റെ പ്രതികരണം എങ്ങനെയായിരുന്നു? (ചിരിയോടെ) പ്രത്യേകിച്ച് പ്രതികരണമൊന്നും ഇല്ലായിരുന്നു. പ്ലസ് ടു കഴിഞ്ഞ സമയത്തുതന്നെ ഞാൻ അച്ഛനോട് സിനിമയാണ് എനിക്ക് താത്പര്യം എന്ന് പറഞ്ഞിരുന്നു. ബിരുദപഠനം കഴിയുന്നതുവരെ അതിനെക്കുറിച്ചൊന്നും ചിന്തിക്കേണ്ട, അത് കഴിഞ്ഞ് എന്താണെന്നുവെച്ചാൽ നിനക്ക് തീരുമാനിക്കാം എന്നായിരുന്നു അച്ഛന്റെ നിലപാട്. അല്ലാതെ സ്കൂൾ കഴിഞ്ഞയുടൻ സിനിമയിലേക്ക് എടുത്തുചാടുക എന്നൊരു സംഗതിയോട് അച്ഛന് താത്പര്യമില്ലായിരുന്നു. അപ്പോഴും സിനിമ എന്ന എന്റെ ആഗ്രഹത്തെ എതിർക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആദ്യ സിനിമ എങ്ങനെയാണ് സംഭവിക്കുന്നത്? എന്റെ ഇരുപത്തിനാലാം വയസ്സിലാണ് മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയെഴുതുന്നത്. ഒരു കോൺഫിഡൻസിന്റെ പുറത്ത്് സംഭവിച്ച സിനിമയാണത്. സിനിമയെക്കുറിച്ച് എത്രത്തോളം അറിയാമെന്നോ, ഒരുപാട് അറിയാവുന്നർക്കുമാത്രം ചെയ്യാൻ പറ്റുന്ന ഒന്നാണ് സിനിമ എന്നോ ഉള്ള ചിന്തയൊന്നുമില്ലാതെ ഒരു ആവേശത്തിന്റെപുറത്ത് ചെയ്ത സിനിമയാണത്. അജ്ഞത അനുഗ്രഹമാണെന്ന് പറയില്ലേ, എന്റെ കാര്യത്തിൽ അങ്ങനെയായിരുന്നു. പക്ഷേ, ചെയ്തുതുടങ്ങിയപ്പോൾ എന്റെ ചുറ്റുമുള്ള ആളുകളിൽനിന്ന്കൂടുതൽ പഠിക്കാൻ പറ്റുന്നുണ്ടായിരുന്നു. സിനിമയ്ക്ക് അങ്ങനെയൊരു ഗുണമുണ്ട്, നമ്മൾ ചെയ്തുതുടങ്ങുമ്പോൾ കൂടുതൽ കാര്യങ്ങൾ പഠിക്കും. കാരണം, അത്രമാത്രം ടെക്നീഷ്യന്മാരും മറ്റ് ആളുകളും നമ്മുടെ ചുറ്റും നിൽക്കുകയും അവർ ചോദ്യങ്ങൾ ചോദിക്കും അതിന് നമ്മൾ മറുപടി പറയേണ്ടിയും വരുമ്പോൾ ഉത്തരങ്ങൾ നമ്മൾ സ്വയം കണ്ടുപിടിച്ചുതുടങ്ങും. അവർ പറയുന്ന കാര്യങ്ങളിൽനിന്ന് നമുക്ക് ഒരുപാട് ഉത്തരങ്ങൾ കിട്ടും. ചെയ്തുതുടങ്ങിയപ്പോഴാണ് എനിക്ക് സിനിമയെപ്പറ്റി കൂടുതൽ മനസ്സിലായത്. ആ സിനിമ ചെയ്യുമ്പോൾ അച്ഛൻ തന്ന ഉപദേശമെന്തായിരുന്നു? മലർവാടിയുടെ സമയത്ത് ഞാൻ ആദ്യം എഴുതിയതിലൊക്കെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഓരോ തവണ എഴുതിയിട്ടും ഞാൻ അച്ഛനെ കാണിക്കും. അച്ഛനത് വായിച്ച് പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അങ്ങനെ ചെയ്യാമല്ലോ എന്നൊരു ഐഡിയ എനിക്ക് കിട്ടും. മലർവാടിയുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി അച്ഛനെ കാണിച്ചു. അപ്പോൾ ഒരു സീൻ വായിച്ച് അച്ഛൻ ചിരിച്ചു: എഴുതിയെഴുതി പതംവന്നുതുടങ്ങിയിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. ശ്രീനിവാസന്റെ മകൻ എന്ന നിലയിൽ ഒരുപാട് വലിയ താരങ്ങളെ പരിചയമുണ്ടായിട്ടും അവരെയൊന്നും സമീപിക്കാതെ പുതുമുഖങ്ങളൈവച്ച് സിനിമ ചെയ്യാനുള്ള ധൈര്യം എങ്ങനെയുണ്ടായി? അത് ഞാൻ ചെന്നൈയിൽ വളർന്നതിന്റെ ഗുണം ആയിരിക്കണം. ഞാൻ ചെന്നൈയിൽ ഉള്ളപ്പോൾ അവിടെനിന്ന് കണ്ട കുറെ സിനിമകളുണ്ട്. അവിടത്തെ ആൾക്കൂട്ടത്തിനിടയിൽനിന്നാണ് ഞാൻ ഓരോ സിനിമയും കണ്ടത്. ചെന്നൈ 28, ശശികുമാറിന്റെ സിനിമകൾ, സെൽവരാഘവന്റെ സിനിമകൾ അങ്ങനെ കുറേയെണ്ണം. ഇവയൊക്കെ വലിയ താരനിരയോ ടെക്നീഷ്യന്മാരോ ഇല്ലാതെ പുതുമുഖങ്ങളൈവച്ച് ഇറക്കിയ സിനിമകളായിരുന്നു. അവയെല്ലാം തിയേറ്ററിൽ വലിയ വിജയമാകുന്നതും ആഘോഷമാകുന്നതുമാണ് ഞാനവിടെ കണ്ടത്. മലയാളത്തിൽ ആ സമയം അങ്ങനൈയാരു സാഹചര്യം ഇല്ലായിരുന്നു. നമുക്ക് അന്ന് അഞ്ചോ ആറോ വലിയ നായകനടന്മാരുണ്ടായിരുന്നു. അവരെ െവച്ചുതന്നെയാണ് എല്ലാ സിനിമകളും മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. ചിലർ പുതുമുഖങ്ങളെവെച്ച് സിനിമ ചെയ്യുന്നുണ്ടായിരുന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ചെന്നൈ മൗണ്ട് റോഡിലുള്ള ഒരു തിയേറ്ററിൽനിന്ന് സരോജ എന്ന സിനിമ കണ്ടിട്ട് ഞാനും എന്റെയൊരു കസിനായ രാകേഷേട്ടനും (ഗോദ, തിര എന്നീ സിനിമകളുടെ തിരക്കഥാകൃത്ത്) കൂടി വീട്ടിലേക്ക് വരുന്ന സമയത്ത് പുതിയൊരു കൂട്ടായ്മ മലയാളത്തിൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരിക്കുമെന്ന് ചിന്തിച്ചു. കുറെ പുതിയ ചെറുപ്പക്കാർ, അവർ പറയുന്ന പുതിയ രീതിയിലുള്ള സിനിമകൾ അങ്ങനത്തെ സാധ്യതയെക്കുറിച്ച് ഞങ്ങൾ ഒരുപാട് ചർച്ചചെയ്തു. ആ ചർച്ചയാണ് മലർവാടിയുടെ ആലോചനയിലേക്ക് നയിക്കുന്നത്. ശ്രീനിവാസൻ സിനിമകളുമായി ഒരുരീതിയിലും ബന്ധമില്ലാത്ത പുതിയ രീതിയിൽ മറ്റൊരു പാറ്റേണിലുള്ള സിനിമകളാണ് വിനീത് ചെയ്യുന്നത്, അതുതന്നെയാണോ വിനീതിന്റെ വിജയരഹസ്യം? പൂർണമായും എനിക്കങ്ങനെ പറയാൻപറ്റില്ല, കാരണം, വൈകാരികമായ രംഗങ്ങൾ അച്ഛൻ എഴുതുന്നത് എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിലെ സീനുകൾ ജേക്കബിന്റെ സ്വർഗരാജ്യം എഴുതുമ്പോൾ എന്നെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. ഈ രണ്ടു പടവും ഇനി നിങ്ങൾ കാണുമ്പോൾ ശ്രദ്ധിച്ചാൽ ആ കാര്യം മനസ്സിലാകും. വളരെ നല്ലരീതിയിൽ ജീവിച്ചൊരാൾക്ക് ഒരു പകലിൽ എല്ലാം നഷ്ടപ്പെടുമ്പോൾ എങ്ങനെ ആ സാഹചര്യത്തോട് പ്രതികരിക്കും എങ്ങനെ മുന്നോട്ടുപോവാൻ നോക്കും എന്ന വിഷയമാണ് സന്മനസ്സുള്ളവർക്ക് സമാധാനത്തിലൂടെ പറയാൻ ശ്രമിച്ചത്. ഇതു തന്നെയാണ് ജേക്കബിന്റെ സ്വർഗരാജ്യത്തിന്റെയും പ്രമേയം. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ ഉള്ളയാളും അത് തുറന്നുപറയുന്ന വ്യക്തിയുമാണ് അച്ഛൻ. പലപ്പോഴും അതിന്റെ പേരിൽ വലിയ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. വിനീതിന് എന്താണ് ഇതൊക്കെ കേൾക്കുമ്പോൾ തോന്നാറുള്ളത്? അച്ഛൻ അങ്ങനെയാണ്. തന്റെ നിലപാടുകൾ തുറന്ന് പ്രകടിപ്പിക്കും. അതിന്റെ അനന്തരഫലങ്ങളൊന്നും ആലോചിക്കില്ല. ആരെന്തുവിചാരിക്കും എന്ന ശങ്ക അച്ഛന് പണ്ടുതൊട്ടേയില്ല, ഒരു കാര്യത്തിലും. എന്ത് പ്രതികരണവും നേരിടാൻ അച്ഛൻ സന്നദ്ധനുമാണ്. അക്കാര്യത്തിൽ അച്ഛനെ തിരുത്താനുമാവില്ല. പിന്നെ ഇത്തരം കാര്യങ്ങൾ സധൈര്യം തുറന്നുപറയാനും ആരെങ്കിലുമൊക്കെ വേണ്ടേ എന്നുതോന്നും പലപ്പോഴും. വിനീത് ഒരു ഗായകൻകൂടിയാണല്ലോ, സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടോ? കുറച്ചുകാലം പഠിച്ചിട്ടുണ്ട്. പാട്ടിന്റെ കാര്യത്തിൽ ചിന്തിക്കുമ്പോൾ എനിക്കിപ്പോൾ അദ്ഭുതം തോന്നാറുണ്ട്. കാരണം, സ്കൂൾകാലത്ത് രവീന്ദ്രൻമാഷുടെയും ദാസേട്ടന്റെയുമൊക്കെ പാട്ടുകൾ കേട്ട് ഏറ്റുപാടാൻ ശ്രമിച്ചാൽപ്പോലും സാധിക്കാറില്ല. പ്രമദവനവും ഹരിമുരളീരവവുമൊക്കെ പാടി ഞാൻ പരാജയം സമ്മതിച്ചിട്ടുണ്ട്. പിന്നീട് പിന്നണിഗാനത്തിന്റെ രീതി മാറിയ കാലഘട്ടത്തിലാണ് ഞാൻ പാടാൻ തുടങ്ങുന്നത്. ലളിതമായ പാട്ടുകൾ ആളുകൾ ഏറ്റുപാടുന്നൊരു സാഹചര്യമുണ്ടായി, അപ്പോൾ വ്യത്യസ്തമായ ശബ്ദങ്ങൾ സംഗീതസംവിധായകർ അന്വേഷിച്ചുതുടങ്ങി. വിധു ചേട്ടൻ, അഫ്സൽക്ക, ജ്യോത്സ്ന എന്നിവരൊക്കെ ആ കാലത്താണ് വന്നത്. ആ സമയത്താണ് ഞാനും പാടിത്തുടങ്ങുന്നത്. ആ സമയത്ത് പാടാൻ തുടങ്ങിയതുകൊണ്ടാണ് എനിക്കിപ്പോഴും നിലനിൽക്കാനാകുന്നത്. ഒരുപക്ഷേ, അതിനും പത്തുവർഷം മുന്നേ ഞാൻ പാടിത്തുടങ്ങിയിരുന്നെങ്കിൽ സ്വീകാര്യത കിട്ടാതെ നിർത്തേണ്ടിവരുമായിരുന്നു. മകന്റെ അച്ഛനിൽ വിനീതിന്റെ കഥപാത്രം അച്ഛനോട് ചോദിക്കുന്ന ഒരുചോദ്യമുണ്ട്, അച്ഛന്റെ സ്കൂളെന്താ ശബരിമലയിൽ ആയിരുന്നോ എന്ന്, ആയൊരു ചോദ്യം ശരിക്കും വിനീത്, അച്ഛനോട് തന്നെ ചോദിച്ചതാണോ? അല്ല, ഞാൻ അച്ഛന്റെ കോളേജ് കാലഘട്ടത്തെക്കുറിച്ചും പിന്നീട് മദ്രാസിലെ സിനിമാകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചുമെല്ലാം പലതവണ ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോൾ കുറെ നാളായി അതിനെക്കുറിച്ചൊക്കെ സംസാരിച്ചിട്ട്. പക്ഷേ, എപ്പോഴൊക്കെ സാധിക്കുന്നോ അപ്പോഴെല്ലാം സംസാരിക്കാറുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോഴുള്ള സൗഹൃദങ്ങളെയും അതിനുശേഷമുള്ള കാലത്തെയും കുറിച്ചെല്ലാം ചോദിക്കുമ്പോൾ നമുക്കൊന്നും ഒരിക്കലും സങ്കല്പിക്കാൻപോലും പറ്റാത്ത കഥകളാണ് അച്ഛനടക്കമുള്ളവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത്. അപ്പോൾ അവരോടൊക്കെ വലിയ ബഹുമാനം തോന്നും. ഞാൻ ആ അനുഭവങ്ങളെ, ജീവിതത്തെ വളരെ ആദരത്തേടെയാണ് കാണുന്നത്. കാരണം, എനിക്ക് അത്തരം സാഹചര്യങ്ങൾ ഒരിക്കലും കൈകാര്യം ചെയ്യാൻ പറ്റില്ലെന്നുറപ്പാണ്. എവിടെ?െയത്തുമെന്നൊരുറപ്പുമില്ലാതെ കൈയിൽ കിട്ടിയ കാശുമായി സിനിമ സ്വപ്നംകണ്ട് മദ്രാസിലേക്ക് വണ്ടികയറി വന്ന ആൾക്കാരാണല്ലോ ഇവരെല്ലാം. അത് വല്ലാത്തൊരു ധൈര്യമാണ്. ഇന്ന് എത്രമാത്രം കണക്കുകൂട്ടിയാണ് മനുഷ്യർ ഓരോ കാര്യവും ചെയ്യുന്നത്. ധ്യാനിന് അച്ഛനുമായാണോ, വിനീതുമായാണോ കൂടുതൽ സാമ്യം? തീർച്ചയായും അച്ഛനുമായിട്ടാണ്. കാരണം, അവന്റെ സംസാരത്തിലും സ്വഭാവത്തിലുമൊക്കെ അച്ഛന്റെ നിഴലുകൾ കാണാം. ഞാൻ അമ്മയെപ്പോലെയാണ്. വ്യക്തികൾ എന്ന നിലയിൽ ഞാനും ധ്യാനും രണ്ടുതരം മനുഷ്യരാണ്. കഥ, തിരക്കഥ, സംവിധാനം, അഭിനയം, അച്ഛൻ സിനിമയിൽ ഓൾറൗണ്ടറാണ്. അതേ പാതയിൽത്തന്നെയാണ് വിനീത്. ഗാനരചനയും ആലാപനവും കൂടി അധികമായി ചേർക്കുന്നു. അച്ഛൻ തന്നെയാവുമല്ലേ ഈ ഓൾറൗണ്ടർ വഴിക്കുള്ള പ്രചോദനവും? അച്ഛന് സിനിമയോടുള്ള ഒരു സമീപനമുണ്ട്. അത് നമ്മളെയും ഉറപ്പായും സ്വാധീനിക്കും. സിനിമയിൽ വന്നിട്ട് അതിന്റെ പകിട്ടോ, അത് നൽകുന്ന സെലിബ്രിറ്റി സ്റ്റാറ്റസോ ആഡംബരമോ ഒന്നിനോടും ഒരിക്കലും അച്ഛന് താത്പര്യമുണ്ടായിട്ടില്ല. കാലമേറെ കഴിഞ്ഞിട്ടും സിനിമയോടുതന്നെയാണ് അച്ഛന്റെ താത്പര്യം നിൽക്കുന്നത്. അതെനിക്ക് എപ്പോഴും പ്രചോദനമാണ്. പിന്നെ അച്ഛൻ ചെയ്യുന്നതുപോലെ ഞാനും സിനിമയിൽ പലകാര്യങ്ങളും ചെയ്യുന്നത് എല്ലാത്തിനോടുമുള്ള ഇഷ്ടംകൊണ്ടു തന്നെയാണ്. എല്ലാകാര്യങ്ങളും ചെയ്യുന്നത് വളരെ ആത്മവിശ്വാസത്തോടെയൊന്നുമല്ല, ഒരുപാട് കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. പക്ഷേ, നമ്മൾ ചെയ്യുന്ന ജോലിയോടുള്ള ഇഷ്ടത്തിനുമുന്നിൽ മറ്റൊന്നും നമുക്ക് പ്രശ്നമാകില്ല. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ വിനീത് അഭിനയിച്ചിരുന്നു, എന്നാൽ, ഹൃദയത്തിൽ വിനീത് അഭിനയിച്ചിട്ടില്ല, സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്നത് ബുദ്ധിമുട്ടാണോ? സത്യം, ജേക്കബിന്റെ സ്വർഗരാജ്യത്തിൽ രണ്ടുദിവസം അഭിനയിച്ചപ്പോഴാണ് ഞാനത് മനസ്സിലാക്കിയത്. കാരണം ഷൂട്ടിന്റെ വേഗം കുറയും. ഞാൻ ക്യാമറയുടെ പിറകിൽ നിൽക്കുമ്പോൾ എന്റെ സ്പീഡാണ് മൊത്തം ക്രൂവിന് ലഭിക്കുന്നത്. മറിച്ച്, ഞാനഭിനയിക്കുന്ന സമയത്ത് ഓരോ ഷോട്ട് കഴിയുമ്പോഴും ഓടി വന്ന് മോണിറ്ററിൽ എന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, ഒന്നിച്ച് അഭിനയിക്കുന്ന നിവിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, അതുപോലെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൂടെ അഭിനയിക്കുന്ന ആളുടെ പെർഫോമൻസ് ഒരു സംവിധായകന്റെ കണ്ണിലൂടെ ഞാൻ ശ്രദ്ധിക്കും. ഇതെല്ലാം പ്രശ്നമാണ്. അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഇനി അഭിനയിക്കില്ലെന്ന്. അച്ഛന്റെ അടുത്ത കൂട്ടുകാരന്റെ മകനാണ് ഹൃദയത്തിലെ നായകനായ പ്രണവ് മോഹൻലാൽ. ചെറുപ്പത്തിലേ പ്രണവുമായി സൗഹൃദമുണ്ടോ? ഇല്ല, ഹൃദയത്തിനുവേണ്ടി കണ്ട് സംസാരിച്ച ശേഷമാണ് ഞാനും പ്രണവും തമ്മിൽ പരിചയമാകുന്നതുതന്നെ. അതിനുമുമ്പ് പല ചടങ്ങുകളിലും കണ്ടിട്ടുണ്ട് എന്നല്ലാതെ അടുത്ത പരിചയമൊന്നുമില്ല. ഹൃദയത്തിന്റെ ഒരു സീൻ ഷൂട്ട് ചെയ്യാൻ ഞങ്ങൾ ബെസന്ത് നഗർ ബീച്ചിൽ പോയിരുന്നു. ബെസന്ത് നഗർ ബീച്ചാണ് നാടോടിക്കാറ്റിൽ ദാസനും വിജയനും ദുബായ് ആണെന്ന് പറഞ്ഞെത്തുന്ന സ്ഥലം. അവിടെ ഞാനും പ്രണവും കൂടെ ഇരിക്കുന്ന സമയത്ത് എനിക്ക് ഭയങ്കരമായ ഒരു ഫീലുണ്ടായി. കാരണം, അതേസ്ഥലത്ത് വർഷങ്ങൾക്കുമുമ്പ് അച്ഛനും ലാലങ്കിളും തകർത്തഭിനയിച്ച സീൻ ഇന്നും ആളുകളുടെ മനസ്സിലുണ്ടല്ലോ. ഞങ്ങൾ രണ്ടുപേരും ആ സ്ഥലത്തുനിന്ന് ഒന്നിച്ച് ഫോട്ടോയൊക്കെ എടുത്തു. വ്യക്തി എന്ന നിലയിൽ പ്രണവ് എങ്ങനെയാണ്? സിനിമയിൽ അഭിനയിക്കുന്ന ഒരാളല്ല പ്രണവെങ്കിൽ അവൻ നമ്മുടെ അടുത്തുവന്ന് നിന്നാൽപോലും നമ്മൾ ശ്രദ്ധിക്കില്ല. കാരണം, ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ പെരുമാറുകയോ അങ്ങനെ ജീവിക്കുകയോ ഒന്നും ചെയ്യുന്ന ആളല്ല. ഭയങ്കര സിംപിളായിട്ടുള്ള മനുഷ്യനാണ്. ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടങ്ങളിൽനിന്ന് വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും നല്ല വായനയുള്ളതുകൊണ്ടുതന്നെ ജീവിതത്തെ മറ്റൊരുതലത്തിൽ കാണുകയും ഒക്കെ ചെയ്യുന്ന ഒരാളായിട്ടാണ് എനിക്കുതോന്നിയത്. ഒന്നും വെട്ടിപ്പിടിക്കണം എന്ന രീതിയിലുള്ള ആഗ്രഹമൊന്നുമില്ലാത്ത ഒരാൾ. ലളിതമായി ജീവിക്കുക, അങ്ങനെത്തന്നെ മുന്നോട്ടുപോകുക എന്നതാണ് അയാളുടെ രീതിയെന്ന് തോന്നിയിട്ടുണ്ട്. അതുപോലെ, ചെറിയകാര്യങ്ങൾപോലും ശ്രദ്ധിക്കുന്ന ഒരാളാണ്. ഉദാഹരണത്തിന് നമ്മൾ ഒരു മലയുടെ മുകളിൽ ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ അവിടെ ആൾക്കാർ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളൊക്കെ പെറുക്കിയെടുത്ത് അവിടം വൃത്തിയാക്കുന്ന പ്രണവിനെ ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ അവന്റെ ലഗേജൊന്നും വേറെ ആരെയും എടുക്കാൻ സമ്മതിക്കില്ല. അങ്ങനെയൊക്കെ കുറെ പ്രത്യേകതകളുണ്ട് കക്ഷിക്ക്. ദുൽഖറുമായിട്ടുള്ള ബന്ധം എങ്ങനെയാണ്? ചെറുപ്പം തൊട്ടേ നല്ല പരിചയവും സൗഹൃദവും ചാലു(ദുൽഖർ)വുമായിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ചൊരു സിനിമ ഇതുവരെ സംഭവിച്ചിട്ടില്ല എന്നേയുള്ളൂ. ഇടയ്ക്കിടയ്ക്ക് ഒന്നിച്ച് സിനിമ ചെയ്യുന്നതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ഒരു സിനിമ കുറെ ചർച്ച ചെയ്തെങ്കിലും അതൊരു പ്രോജക്ടിലേക്ക് എത്തിയില്ല. അതുപോലെ മലർവാടിക്കുമുമ്പേ ഞാനൊരു സിനിമ നിർമിക്കാൻ ആദ്യമായി കഥ പറഞ്ഞത് ചാലുവിന്റെയടുത്താണ്. അങ്ങനെയൊക്കെ കുറെ ചർച്ചകൾ നടന്നിട്ടുണ്ട്. വലിയ ഗ്യാപ്പ് എടുത്താണ് വിനീത് സിനിമകൾ സംവിധാനം ചെയ്യുന്നത്. എന്താണ് കാരണം? മനഃപൂർവമല്ല, ഒരുസിനിമ സംവിധാനം ചെയ്ത് കഴിയുമ്പോൾ അഭിനയിക്കേണ്ട കുറെ സിനിമകൾ വരും. അപ്പോൾ അതുചെയ്യും. പിന്നെ ഭാര്യയും കുട്ടികളുമൊക്കെയായി യാത്രകൾ പോവാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവരുടെ കൂടെ സമയം ചെലവിടാനും മാറ്റിവെക്കാറുണ്ട്. പിന്നെ രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോൾ ഒരുസിനിമ സംവിധാനം ചെയ്യുക എന്നതാണ് എന്റെ പോളിസി. 12 വർഷം കൊണ്ട് സംവിധാനം ചെയ്തത് അഞ്ച് സിനിമകളാണ്. അങ്ങനെ ഒരുപാട് സിനിമകൾ ചെയ്യണമെന്നും ആഗ്രഹമില്ല. ഇനി കൂടിപ്പോയാൽ പത്ത് സിനിമ കൂടി. സ്വപ്നസിനിമകളുണ്ടോ മനസ്സിൽ? ചില പ്രോജക്ടുകളുണ്ട്. ചില സിനിമകൾ ഞാൻ വിചാരിക്കുന്നത് കുറച്ചുകൂടി കാലം കഴിയുമ്പോൾ നന്നായി ചെയ്യാൻ പറ്റും എന്ന ചിന്തയിൽ മാറ്റിവെച്ചിരിക്കുകയാണ്. കുറച്ചുവർഷങ്ങൾ കൂടി കഴിയുമ്പോൾ ഇപ്പോഴത്തെക്കാൾ നല്ല രീതിയിൽ ആ സിനിമകൾ എഴുതാനും സംവിധാനം ചെയ്യാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത്തരം സിനിമകൾക്ക്, മലയാളത്തിൽ ബജറ്റ് പ്രശ്നമായി മാറില്ലേ? ഇല്ല, അത്തരമൊരു സാഹചര്യമെല്ലാം മാറും എന്നാണ് ഞാൻ കരുതുന്നത്. ബേസിലിന്റെ മിന്നൽ മുരളിയെപ്പോലുള്ള സിനിമകളൊക്കെ ലോകപ്രേക്ഷകർക്കുമുന്നിലേക്ക് മലയാള സിനിമയെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് മലയാളസിനിമയിലേക്ക് മറ്റ് ഇൻഡസ്ട്രികളിൽനിന്ന് ആൾക്കാർ നോക്കിക്കൊണ്ടിരിക്കുകയാണ്. ഇനി അവരുടെയൊക്കെ ഈ താത്പര്യം ഒരു ബിസിനസ് എന്ന നിലയിലേക്കുകൂടി മാറുന്ന ഒരുകാലം ഉണ്ടാകും. അപ്പോൾ ഇനി വരുന്ന സംവിധായകർ അത്തരം ബിഗ് ബജറ്റിലുള്ള സിനിമകൾ മലയാളത്തിൽ പ്രാവർത്തികമാക്കും എന്നാണ് ഞാൻ കരുതുന്നത്. വിനീതിന്റെ കൂടെ ബേസിലും അജുവും നിവിനും എല്ലാം അടങ്ങുന്ന വലിയൊരു ടീം തന്നെയുണ്ട്. അത് ഗുണം ചെയ്തിട്ടുണ്ടോ? തീർച്ചയായും എന്റെ സുഹൃത്തുക്കൾ എല്ലാകാലത്തും മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് സ്വാധീനിച്ചവരാണ്. ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റുന്നതും അങ്ങനെയൊരു സുഹൃദ്വലയം ഉള്ളതുകൊണ്ടാണ്.

from movies and music rss https://ift.tt/rJF6pgBlz
via IFTTT

No comments:

Post a Comment