Wednesday, February 9, 2022

'തുളസീദള'ത്തില്‍ ഓര്‍മക്കൂടൊരുക്കി പുത്തഞ്ചേരിയുടെ കുടുംബം...

ഇന്ന് 12-ാം ചരമവാർഷികം ഔദ്യോഗിക വാഗ്ദാനങ്ങൾ ജലരേഖയാവുമ്പോൾ, ഉയരാതെപോവുന്ന പ്രശസ്തവ്യക്തികളുടെ സ്മാരകങ്ങൾ അനേകമുണ്ട്. ഉറൂബും ബഷീറും പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊക്കെ ഇതിലുൾപ്പെടുന്നു. എന്നാൽ, കൈക്കുടന്നനിറയെ പാട്ടിന്റെ തിരുമധുരം മലയാളികൾക്ക് നൽകിയ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് വ്യാഴാഴ്ച ഒരു വ്യാഴവട്ടം പൂർത്തിയാവുമ്പോൾ അദ്ദേഹത്തിന്റെ ഓർമയ്ക്കായി സ്വന്തം വീട്ടിൽ സ്മാരകമൊരുക്കിയിരിക്കുകയാണ് കുടുംബം. കോഴിക്കോട് കാരപ്പറമ്പിൽ ഗിരീഷിന്റെ വീടായ തുളസീദളത്തിന്റെ മുകൾനിലയിലെ ഹാളിലാണ് ഗിരീഷിന് കുടുംബം ഓർമക്കൂടൊരുക്കിയത്. 49 വയസ്സിനിടെ അദ്ദേഹത്തിനു ലഭിച്ച ഒട്ടനേകം അവാർഡ് ശില്പങ്ങൾ, ഫലകങ്ങൾ, പ്രിയപ്പെട്ട പുസ്തകങ്ങൾ, ഉപയോഗിച്ച പേന, വാച്ച്, മൊബൈൽഫോൺ, പേഴ്സ്, വാക്മാൻ, കണ്ണട, വെറ്റിലച്ചെല്ലം, ചെരിപ്പ്... എല്ലാം ഈ ഓർമക്കൂട്ടിൽ ഭദ്രം. സ്വർണം കെട്ടിയ രുദ്രാക്ഷവും നവരത്നമോതിരവും ഒരു ചെപ്പിലടച്ച് സൂക്ഷിച്ചിരിക്കുന്നു. മരണത്തിന് ഏതാനും ദിവസംമുമ്പ് താൻ ഏറെ ആരാധിച്ചിരുന്ന വയലാർ രാമവർമയുടെ വീടായ രാഘവപ്പറമ്പിൽനിന്ന് അമൂല്യനിധിപോലെ ഗിരീഷ് ശേഖരിച്ചുകൊണ്ടുവന്ന മണ്ണ്, വയലാറിന്റെ ചെരിപ്പിന്റെ ഒരു കഷണം എന്നിവയും കൂട്ടത്തിലുണ്ട്. കറുത്ത ഷർട്ടും കാവിമുണ്ടുമായിരുന്നു ഗിരീഷേട്ടന് ഏറ്റവും പ്രിയം. രണ്ടും സൂക്ഷിച്ചിട്ടുണ്ട്... -തുളസീദളത്തിന്റെ സ്വീകരണമുറിയിലിരുന്ന് ഭാര്യ ബീന പറയുന്നു. അദ്ദേഹം പോയി കുറച്ചുവർഷം കഴിഞ്ഞപ്പോൾ ഇവയെല്ലാം നശിക്കാതെ സൂക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുകൾനില പണിയുകയായിരുന്നു -ബീന പറഞ്ഞു. 1998-ൽ അഗ്നിദേവനിലെ അക്ഷരനക്ഷത്രം കോർത്ത്... എന്ന ഗാനത്തിന്റെ രചനയ്ക്ക് ലഭിച്ച ആദ്യ സംസ്ഥാന അവാർഡ് ഉൾപ്പെടെ ഏഴ് സംസ്ഥാന അവാർഡ് ശില്പങ്ങൾ വർഷക്രമത്തിൽ ചില്ലലമാരയിൽ നിരത്തിവെച്ചിരിക്കുന്നു. ഇവയ്ക്കുപുറമേ രണ്ട് ഫിലിം ഫെയർ അവാർഡുകൾ, 2002-ലെ മാതൃഭൂമി ഫിലിം അവാർഡ് എന്നിവയടക്കം ചെറുതും വലുതുമായ ഒട്ടേറെ പുരസ്കാരങ്ങൾ പ്രതിഭയുടെ തിളക്കമായി ഇവിടെയുണ്ട്. വീട്ടിലാവുമ്പോൾ നിലത്തിരുന്നാണ് എഴുതിയിരുന്നത്. ഭക്ഷണവും നിലത്തിരുന്ന് കഴിക്കാനായിരുന്നു ഇഷ്ടം... -അകാലത്തിൽ വേർപിരിഞ്ഞ സഹയാത്രികന്റെ വ്യത്യസ്തമായ ഇഷ്ടങ്ങൾ ഓർക്കുന്നു, ബീന. എം.ടി. സാറിന്റെ ഫോൺ വന്നാൽ എഴുന്നേറ്റുനിന്നാണ് സംസാരിക്കുക. അദ്ദേഹത്തിന്റെ ഫോൺ വരുമ്പോൾ താനെ എഴുന്നേറ്റുപോവുമെന്നാണ് പറഞ്ഞിരുന്നത്! ഈ വീടും സ്ഥലവുമെല്ലാം അദ്ദേഹം പാട്ടെഴുതി ഉണ്ടാക്കിയതാണ്. എന്റെ അവസാനകാലംവരെ ഇവയെല്ലാം പൊന്നുപോലെ സൂക്ഷിക്കണമെന്നാണ് ആഗ്രഹം!... -വിഷാദത്തിന്റെ വിലോലതയും പ്രണയത്തിന്റെ രാഗപരാഗവും നിറഞ്ഞ ഗാനങ്ങൾ സമ്മാനിച്ച പുത്തഞ്ചേരിയുടെ സഹയാത്രികയുടെ വാക്കുകൾ. ബീനയും മക്കളായ ജിതിൻ പുത്തഞ്ചേരി, ദിൻനാഥ് പുത്തഞ്ചേരി എന്നിവരും ചേർന്നാണ് ഈ ഓർമക്കൂട് ഒരുക്കിയത്. ലതാ മങ്കേഷ്കറിനോടുള്ള ആരാധനയാണ് അവരുടെ അച്ഛന്റെ പേരായ ദിൻനാഥ്, രണ്ടാമത്തെ മകന്റെ പേരായി ഗിരീഷ് സ്വീകരിക്കാൻ കാരണം. Content Highlights:Girish Puthenchery death anniversary wife Beena remembers Gireesh Puthenchery songs

from movies and music rss https://ift.tt/NRVSW79
via IFTTT

No comments:

Post a Comment