Tuesday, August 29, 2017

നഷ്ടമായത് ബിജിബാലിന്റെ ശക്തി -സന്തോഷ് വര്‍മ

നർത്തകി, ഗായിക, നൃത്താധ്യാപിക.. വീട്ടമ്മയുടെ റോളിൽ തിളങ്ങുമ്പോഴും ശാന്തി ബിജിബാൽ സർഗാത്മകയുടെ വഴിയിൽ തന്റേതായ ചെരാതുകൾ തെളിച്ചിരുന്നു, നിശബ്ദമായി. ഏറെ ഒച്ചപ്പാടുകളുണ്ടാക്കാത്ത പ്രസന്നമായ പ്രകൃതമായിരുന്നു അവരുടേതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. അവരുടെ കലയും അത്തരത്തിലുള്ളതായിരുന്നെന്ന് കാലം പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെ ആശുപത്രിയിൽ പൊടുന്നനെ അണഞ്ഞുപോയത് സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ മാത്രമായിരുന്നില്ല. ഇനിയുമേറെ ഉയരങ്ങളിലേക്ക് മുന്നേറാവുന്ന ഒരു കലാകാരി കൂടിയായിരുന്നെന്ന് ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കിയാൽ മനസ്സിലാകും. നൃത്തവും സംഗീതവും ചെറുപ്പം മുതലേ അവർക്കൊപ്പമുണ്ടായിരുന്നു. വിവാഹവും കുടുംബവുമായപ്പോഴും അവർ അത് നഷ്ടമാകാതെ കാത്തു. ഭാര്യയുടെ അഭിരുചികൾ ബിജിബാലിന് പലപ്പോഴും ജീവിതത്തിലെന്നപോലെ കരിയറിലും താങ്ങായി. ബിജിബാൽ ഒരുക്കിയ കൈയൂരുള്ളൊരു സമര സഖാവിന് എന്ന ആൽബത്തിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷമാദ്യം ബിജിബാലിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ സകലദേവ നുതേയിലും നൃത്തം സംവിധാനം ചെയ്ത് അവതരിപ്പിച്ചതും ശാന്തിയായിരുന്നു. ഏറെ മുന്നേറേണ്ട ആളായിരുന്നു ശാന്തി. ഇപ്പോൾ നഷ്ടമായത് ബിജിബാലിന്റെ ശക്തിയാണ് - ഗാനരചയിതാവും ബിജിബാലിന്റെ കുടുംബസുഹൃത്തുമായ സന്തോഷ് വർമ പറയുന്നു. സകലദേവ നുതേയുടെ വരികളും സന്തോഷിന്റേതാണ്. ബിജിബാലും കുടുംബവുമായി വർഷങ്ങളുടെ പരിചയമുണ്ട്. കാണുന്ന അന്നുമുതൽ ഇന്നുവരെ ഒരേ രീതിയിൽ നിഷ്ക്കളങ്കമായി പെരുമാറിയിരുന്ന ആളാണ് ശാന്തി. ഞാനും ബിജിബാലും ചേർന്ന് ഒരുക്കിയിട്ടുള്ള പല ഗാനങ്ങളുടെയും കോറസിൽ ശാന്തിയുടെ ശബ്ദവുമുണ്ട്. ശാന്തിയുടെ പെട്ടെന്നുള്ള വേർപാട് ഒരു ഞെട്ടലാണ്. ജീവിതം എത്ര നൈമിഷികമാണെന്നാണ് അവരുടെ മരണം നമ്മെ ഓർമിപ്പിക്കുന്നത് -സന്തോഷ് പറയുന്നു. രഞ്ജിത് ശങ്കർ സംവിധാനത്തിൽ ഈ വർഷമിറങ്ങിയ രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിന്റെ കോറിയോഗ്രഫിയും നിർവഹിച്ചിട്ടുണ്ട് ശാന്തി. ചിത്രത്തിലെ പല നൃത്തരംഗങ്ങളിലും ശാന്തിയെ കാണാം. നേട്ടങ്ങളുടെ പടികൾ ചവിട്ടിക്കയറാൻ തുടങ്ങുമ്പോഴാണ് മുപ്പത്താറാം വയസിൽ അവർ പൊടുന്നനെ മറഞ്ഞത്.

from movies and music rss http://ift.tt/2wPKdgc
via IFTTT

No comments:

Post a Comment